തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർഥികളിൽനിന്ന് കോളജുകൾ അധികമായി ഫീസ് ഈടാക്കിയെന്ന പരാതിയിൽ രക്ഷിതാക്കളുടെ യോഗം വിളിക്കാൻ സർക്കാർ തീരുമാനം.
അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു നേരത്തേ നിർദേശം നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ സർക്കാർ അടിയന്തര യോഗം വിളിച്ചത്.
നാഷണൽ മെഡിക്കൽ കൗണ്‍സിൽ ആക്ട് 2019ന് വിരുദ്ധമായി വിദ്യാർഥികളിൽനിന്ന് ഈടാക്കിയ ആറു മാസത്തെ അധിക ഫീസ് ആണ് തിരികെ നൽകേണ്ടതെന്നു കാട്ടി ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷന്‍ നാഷണൽ മെഡിക്കൽ കൗണ്‍സിൽ കത്തു നല്‍കിയിരുന്നു.
നാലരവർഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ നേരത്തേ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, അതു ലംഘിച്ച് ഫീസ് വാങ്ങിയെന്നു കാട്ടി വിദ്യാർഥികൾ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾക്കായി ആരോഗ്യമന്ത്രി ഇന്നലെ മെഡിക്കൽ കോളജ് അധികൃതരുടെ യോഗം വിളിച്ചിരുന്നു.
ഈ യോഗത്തിൽ അധികമായി വാങ്ങിയ ഫീസ് തിരികെ നല്‍കണമെന്നു സർക്കാർ നിർദേശിച്ചു. എന്നാൽ നിലവിൽ ഫീസ് സംബന്ധിച്ച് കേസ് കോടതിയിലെന്ന നിലപാടാണ് കോളജ് അധികൃതർ സ്വീകരിച്ചത്. ഇത്തരമൊരു സാഹചര്യത്തിലാണ് രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർക്കാൻ സർക്കാർ തീരുമാനിച്ചത്.